"സി പി എമ്മിലെ വിഭാഗീയതയുടെ തുടക്കക്കാരന്‍ വി എസ്"; വെളിപ്പെടുത്തലുമായി എം എം ലോറൻസ്, ആത്മകഥ നാളെ പുറത്തിറങ്ങും

സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദനെതിരെ വെളിപ്പെടുത്തലുമായി എംഎം ലോറൻസ്. പാർട്ടിയിലെ വിഭാഗീയതയുടെ തുടക്കക്കാരൻ വിഎസ് അച്യുതാനന്ദനാണെന്നാണ് വെളിപ്പെടുത്തൽ. ലോറൻസിന്റെ ആത്മകഥയിലാണ് ഇത്തരം വെളിപ്പെടുത്തലുകളുള്ളത്. വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ അച്യുതാനന്ദന്‍ പ്രത്യേകം സ്ക്വാഡ് പോലെ ആളുകളെ നിയോഗിച്ചെന്ന് ലോറന്‍സ് ആത്മകഥയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

“ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍” എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന എം എം ലോറൻസിന്റെ ആത്മകഥ നാളെയാണ് പുറത്തിറങ്ങുന്നത്.സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസിന് എ.കെ.ജി സെന്‍ററിലെ ഇ.എം.എസിന്‍റെ സാന്നിധ്യം ഇഷ്ടമല്ലായിരുന്നെന്നും, പുസ്തകത്തിൽ ലോറൻസ് ആരോപിക്കുന്നുണ്ട്. സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട ഇത്തരം വെളിപ്പെടുത്തലുകളാണ് എം എം ലോറൻസിന്റെ ആത്മകഥയ്ക്ക് വാർത്താ പ്രാധാന്യം നൽകുന്നത്.

വി.എസിനോടുള്ള തന്‍റെ വിരോധം ലോറൻസ് ആത്മകഥയിൽ തുറന്നെഴുതിയിരിക്കുകയാണ്. സി.പി.ഐ, നക്സലൈറ്റ് ആശയഭിന്നിപ്പുകള്‍ക്ക് ശേഷമുള്ള പാര്‍ട്ടിയിലെ വിഭാഗീയത തുടങ്ങുന്നത് എറണാകുളത്താണെന്നും,അച്യുതാനന്ദന്‍, എ.പി.വര്‍ക്കിയെ വിഭാഗീയത ഉണ്ടാക്കാനുപയോഗിക്കുകയായിരുന്നുവെന്നും ലോറൻസ് പറയുന്നു. അതിനായി പാർട്ടിയിൽ മറ്റു ചിലരെയും ഉപയോഗിച്ചതായും ആരോപണമുണ്ട്.

ഇ.എം.എസിനെ കറുത്തസൂര്യന്‍ എന്ന് വിളിച്ചുതുടങ്ങിയതും പാര്‍ട്ടിയില്‍ പക്ഷം ഉടലെടുത്തതും. കോഴിക്കോട് സമ്മേളനത്തിനുശേഷം തനിക്കെതിരെന്ന് തോന്നുന്നവരെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാന്‍ വി.എസ്. കരുക്കള്‍ നീക്കിയതായും ആത്മകഥയിൽ പറയുന്നു. ആലപ്പുഴ, കൊല്ലം, പാലക്കാട് സമ്മേളനങ്ങളെക്കുറിച്ചും അതിനിടെ നടന്ന അസ്വാരസ്യങ്ങളെക്കുറിച്ചുമെല്ലാം ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്.