മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാൽ മർദ്ദനവും, ഗവർണർക്കെതിരെ കാട്ടിയാൽ പൊലീസ് സംരക്ഷണം; എം എം ഹസ്സൻ

ഗവർണർ ആര്ഫ് മുഹമ്മദ് ഖാനെ കൊല്ലത്ത് എസ്എഫ്ഐ പ്രവർ‌ത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സംഭവത്തിൽ ഗവർണറെ ന്യായീകരിച്ചാണ് ഹസ്സന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാൽ മർദ്ദനവും, ഗവർണർക്കെതിരെ കാട്ടിയാൽ പൊലീസ് സംരക്ഷണം നൽകുമെന്നും വിമർശനം. ഗവർണർക്കെതിരെ പ്രതിഷേധം നടത്തുന്ന എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും എം.എം ഹസൻ പറഞ്ഞു.

കരിങ്കൊടി കാണിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഗവർണർ വഴിനടക്കാൻ എസ്എഫ്ഐ സമ്മതിക്കുന്നില്ല. വഴിനീളെ പ്രതിഷേധവും അക്രമവും. ഇത് ശരിയായ നടപടിയല്ല. ഗവർണറുടെ ആശയങ്ങളോട് വിയോജിക്കുന്നു. സാധാരണ ഗവർണർമാരിൽ നിന്ന് വ്യത്യസ്തനാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും എം.എം ഹസൻ പറഞ്ഞു. നിലമേലിൽ വെച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം.