സർക്കാർ ചെലവ് ചുരുക്കാൻ ഉദ്ദേശിക്കുന്നില്ല, ധൂർത്ത് തുടരും, പകരം കടം വാങ്ങും: എം.കെ മുനീർ

ചെലവ് ചുരുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, ധൂർത്ത് തുടരുകയും പകരം കടം വാങ്ങി പ്രതിസന്ധികൾ പരിഹരിക്കാനാണ് തങ്ങളുടെ തീരുമാനമെന്നുമാണ് സംസ്ഥാന സർക്കാർ ബജറ്റിൽ വളരെ ലാഘവത്തോടെ പറഞ്ഞു പോയ ഒരു കാര്യമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ 2021-2022 വർഷത്തെ പുതുക്കിയ ബജറ്റ് അവതരണം കഴിഞ്ഞതിനെ തുടർന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷം.

എം.കെ മുനീറിന്റെ വാക്കുകൾ:

“ബജറ്റിൽ വളരെ ലാഘവത്തോടെ പറഞ്ഞു പോയ ഒരു കാര്യമുണ്ട്. ചെലവ് ചുരുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്നത്. സംസ്ഥാനത്തിന്റെ പ്രതിസന്ധി വീണ്ടും കടം വാങ്ങിക്കൊണ്ടു ഞങ്ങൾ പരിഹരിക്കും എന്നാണ് സർക്കാർ പറയുന്നത്. അത് വളരെ ലാഘവത്തിൽ ഇങ്ങനെ വായിച്ചു പോയിരിക്കുകയാണ്. അതിനർത്ഥം ഇതുവരെയുള്ള ധൂർത്ത് തുടരും, അതിന് പകരമായി ഇനി ചെയ്യാൻ പോകുന്നത് സർക്കാർ കൂടുതൽ കടമെടുക്കും എന്നതാണ്. അത് ബജറ്റ് വായിക്കുമ്പോൾ നമ്മൾ പെട്ടെന്ന് ശ്രദ്ധിക്കില്ല, പക്ഷെ ബജറ്റിന്റെ കാമ്പ് അതാണ് ”

പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെ ആയിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ബജറ്റിൽ രാഷ്ട്രീയം കുത്തി നിറച്ചത് ശരിയായില്ലെന്നും, സാമ്പത്തിക കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

വി.ഡി സതീശന്‍ പറഞ്ഞത്: “നയപ്രഖ്യാപന പ്രസംഗം ഗവർണർ നടത്തിയപ്പോൾ പ്രതിപക്ഷം ഒരു അഭിപ്രായ പ്രകടനം നടത്തി സർക്കാരിന് സ്ഥലജല വിഭ്രാന്തി ആണോ എന്ന് സംശയമുണ്ടെന്ന്. അതായത് ബജറ്റിൽ പറയേണ്ടത് നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിലും ആണ് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്. പുത്തരിക്കണ്ടം മൈതാനിയിൽ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചു എന്നുള്ള ഒരു പ്രത്യേകത ഉണ്ട്. ശരിയായ രാഷ്ട്രീയ പ്രസംഗമാണ് ബജറ്റിന്റെ ആദ്യത്തെ ഭാഗം. ഭരണഘടനാ അനുസരിച്ച് വാർഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റ്. അതിന്റെ പവിത്രത തകർക്കുന്ന രീതിയിലുള്ള രാഷ്ട്രീയം കുത്തി നിറച്ചത് ശരിയായില്ല എന്ന അഭിപ്രായം പ്രതിപക്ഷത്തിന് ഉണ്ട്.”