ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന് ലുലു ഗ്രൂപ്പിന്റെ സ്‌നേഹ സ്പര്‍ശം; ഒന്നരക്കോടി കൈമാറി യൂസഫലി; എല്ലാ വര്‍ഷവും ഒരു കോടി രൂപ വീതം ധനസഹായം

കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിര്‍മിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രകാശനം ചെയ്തു. സെന്ററിലെ ഗ്രാന്‍ഡ് തീയറ്ററില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ വാക്ക് ത്രൂ പ്രകാശനവും നടന്നു. യൂസഫലിയും സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ചേര്‍ന്ന് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ബ്രോഷറും പ്രകാശനം ചെയ്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവുമാണ് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആരംഭിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിലുള്ളത്. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും യൂസഫലി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖല കൂടിയായ കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.

ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിന് പിന്നാലെ ഡിഫറന്റ് ആര്‍ട് സെന്ററിന് ഒന്നരക്കോടി രൂപയുടെ സഹായം യൂസഫലി കൈമാറി. സെന്റര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് വേദിയില്‍ വച്ച് യൂസഫലി ചെക്ക് കൈമാറി. എല്ലാ വര്‍ഷവും ഒരു കോടി രൂപ വീതം സെന്ററിന് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്‌പോര്‍ട്‌സ് സെന്റര്‍, കമ്പ്യൂട്ടര്‍ പരിശീലനം, തുടങ്ങിയവ കാസര്‍ഗോഡ് പദ്ധതിയില്‍ ഉണ്ടാകും.