ലവ് ജിഹാദ് ഒരു സാമൂഹിക പ്രശ്നം; മതാന്തര വിവാഹങ്ങളെല്ലാം ലവ് ജിഹാദ് ആണെന്ന് കരുതുന്നില്ല: മാർ ജോസഫ് പാംപ്ലാനി

ലവ് ജിഹാദ് ഒരു സാമൂഹിക പ്രശ്‌നമാണെന്ന് തലശ്ശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇത് ഇസ്ലാം- ക്രിസ്തു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ലെന്നും എല്ലാ മതാന്തര വിവാഹങ്ങളും ലവ് ജിഹാദ് ആണെന്ന് കരുതുന്നില്ല. ചില നിക്ഷിപ്ത താത്പര്യക്കാരാണ് ലവ് ജിഹാദിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തിരുവമ്പാടി മിശ്രവിവാഹത്തില്‍ മാതാപിതാക്കളുടെ ആശങ്കയ്ക്കൊപ്പമാണ് സഭ. അന്വേഷണ ഏജന്‍സികള്‍ ലവ് ജിഹാദിന് പിന്നിലെ നിക്ഷിപ്ത താത്പര്യക്കാരെ കൂടിപരിഗണിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

അതേ സമയം മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഇന്ന് ഹൈക്കോടതി തീര്‍പ്പാക്കി. ജോയ്‌സ്‌നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ജോയ്സനയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. ജോയ്സനയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം ജീവിതം നയിക്കാന്‍ തീരുമാനിച്ചതെന്നും മാതാപിതാക്കളോട് പിന്നീട് സംസാരിക്കുമെന്നും ജോയ്‌സ്‌ന കോടതിയില്‍ അറിയിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ല എന്ന നിരീക്ഷിച്ച കോടതി ഷെജിനൊപ്പം പോകാന്‍ ജോയ്‌സ്‌നയെ അനുവദിക്കുകയായിരുന്നു.