പ്രണയതര്‍ക്കം; യുവാവ് തൂങ്ങി മരിച്ചു, പെണ്‍കുട്ടിയെ കാണാനില്ല

പ്രണയതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. വൈക്കം വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി വിജയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുമരകത്ത് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാട് കയറിക്കിടന്ന സ്ഥലത്താണ് സംഭവം.

സംഭവസ്ഥലത്തു നിന്ന യുവാവ് എഴുതിയത് എന്ന കരുതുന്ന ആത്മഹത്യ കുറിപ്പ് പൊലീസിന് കിട്ടി. ഇയാളുടെ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാനില്ല. പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കണ്ടെത്താനായി നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ പെണ്‍കുട്ടിയുടെ ബാഗും മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്ന മാസ്‌ക് എന്നിവ കണ്ടെത്തി. ഇത് പെണ്‍കുട്ടിയുടേത് ആണെന്ന് സ്ഥിരീകരിച്ചു.

പെണ്‍കുട്ടിയുമായി തര്‍ക്കം മൂലമാണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഇന്നലെ രാവിലെ കുമരകം ചീപ്പുങ്കല്‍ മാലിക്കായലിന് അടുത്തായി കാടുപിടിച്ചു കിടക്കുന്ന ടൂറിസം വകുപ്പിന്റെ തകര്‍ന്ന കെട്ടിടത്തിലേക്ക് ഗോപിയും പെണ്‍കുട്ടിയും പോകുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. പിന്നീട് ഇതു വഴി പോയ നാട്ടുകാരാണ് ഗോപിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ ടെക്‌നിഷ്യന്‍ ആണു ഗോപി. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഇരുവരും ഇതിനി മുമ്പും ഇവിടെ വരാറുണ്ടായിരുന്നു. ഗോപിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്തണം എന്ന നിലപാടിലാണ് പൊലീസ്. കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഗോപി വിജയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.