പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്

തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കുക. റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നാണ് എന്‍ഐഎ പറയുന്നത്.

തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഒളിവില്‍പോകുകയായിരുന്നു.

അതിനിടെ ഞായറാഴ്ച കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ് നടന്നു. കണ്ണൂര്‍ നഗരത്തിലും മട്ടന്നൂര്‍ , ചക്കരക്കല്ല്, ഇരിട്ടി ഉളയില്‍ എന്നിവടങ്ങളിലുമാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. താണെയിലെ ബി മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ലാപ് ടോപ് , സി പി യു മൊബൈല്‍ ഫോണുകള്‍ ഫയലുകള്‍ എന്നിവ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ കണ്ണൂരില്‍ വ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ വ്യാപകമായ തോതില്‍ ബിനാമി പേരിലും അല്ലാതെയും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ നേതാക്കളുടെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തുകയാണ് പൊലീസ് റെയ്ഡിന്റെ ലക്ഷ്യം. പ്രധാനമായും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നത്.

ബാങ്ക് റോഡിലെ പ്രഭാത ജങ്ഷനിലെ ടെക്സ്റ്റൈയില്‍ ഷോപ്പ്, കക്കാടുള്ള ചില വ്യാപാര സ്ഥാപനങ്ങള്‍, കണ്ണൂര്‍ സിറ്റിയിലെ നേതാക്കളുടെ വീടുകള്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. പാപ്പിനിശേരി, കണ്ണപുരം എന്നിവടങ്ങളിലും റെയ്ഡുകള്‍ നടന്നു.