വിദേശ വനിതയുടെ ലൈംഗികാതിക്രമ പരാതി; മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

വിദേശ വനിതയുടെ ലൈംഗികാതിക്രമ പരാതിയുമായിൽ എടുത്ത കേസിൽ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇയാൾ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.

ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഷാക്കിറിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരാതിയില്‍ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.

സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന  പരാതിയിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ്  കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീര്‍ സുബാനെതിരെ യുവതി നൽകിയ പരാതി.

ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. അവിടെ വച്ച് ഇയാൾ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതി വിദേശത്തേക്ക് കടന്നെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും പൊലീസ് പറയുന്നു. ഷക്കീർ സുബാൻ നാട്ടിലെത്തിയ ശേഷം ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. അതേസമയം,തനിക്കെതിരായ പരാതി വ്യാജമാണെന്ന് മല്ലു ട്രാവലർ പ്രതികരിച്ചിട്ടുണ്ട്.

” എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.” എന്നായിരുന്നു പ്രതികരണം.