ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ചിലയിടത്ത് വോട്ടിംഗ് യന്ത്രങ്ങളിൽ തകരാറുകൾ

സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ മുതൽ നീണ്ട നിരയാണ്. രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രിൽ പലയിടത്തും സാങ്കേതിക തടസ്സങ്ങൾ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. തകരാറിലായ മെഷിനുകൾ മാറ്റിസ്ഥാപിച്ചു.

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് ഫലപ്രഖ്യാപനം. മെയ് 15നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തെ കൂടാതെ അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും.

140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്.

നിര്‍ണായക ശക്തിയാകാന്‍ കച്ചകെട്ടി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.