കുമ്മനം രാജശേഖരന് പത്തനംതിട്ട, സുരേഷ് ഗോപിയ്ക്ക് തിരുവനന്തപുരവും തൃശൂരും; ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബി.ജെ.പിയുടെ നിര്‍ദേശം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഒരുങ്ങാന്‍ മുമ്പ് സ്ഥാനാര്‍ഥികളായ സുരേഷ് ഗോപി അടക്കമുള്ളവരോട് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ സുരേഷ് ഗോപിക്ക് തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുമ്മനം രാജശേഖരനെ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും മത്സര രംഗത്തുണ്ടാകണമെന്ന് കേന്ദ്രനേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും മത്സരിക്കാന്‍ പ്രാപ്തരായ മൂന്ന് പേരെ വീതം സജ്ജരാക്കണമെന്നും നിര്‍ദേശമുണ്ട്.

സംഘടനാ പ്രവര്‍ത്തനം പിന്നോട്ട് നില്‍ക്കുന്ന 100 ബൂത്തുകള്‍ ബിജെപി കണ്ടെത്തി. ഇവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ആറ് ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതല നേതൃത്വം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തവണ സുരേഷ് ഗോപിയെ നിര്‍ത്തിയാല്‍ ഗുണമാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

കുമ്മനത്തോട് പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനും കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രകാശ് ജാവദേക്കറിന്റെ നേതൃത്വത്തില്‍ ഈ മാസം 17ന് തൃശൂരില്‍ യോഗം ചേരും.