ജയരാജന്‍ തോറ്റാല്‍ ഒന്നേകാല്‍ ലക്ഷം കൊടുക്കാമെന്ന് പന്തയം; ഒടുവില്‍ പന്തയത്തുക കൈമാറിയത് കെ.എസ്.യുക്കാരന്റെ ചികിത്സയ്ക്ക്

തിരഞ്ഞെടുപ്പിലെ തോല്‍വിയും പരാജയവും മുന്‍നിര്‍ത്തി നിരവധി പന്തയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പന്തയം വെച്ച് താടിയും മീശയും പാതി വടിച്ചവരും ഏറെ. എന്നാല്‍ ഇവിടെ ഒരു വേറിട്ട പന്തയമാണ്.

പ്രവാസികളായ നിയാസ് മലബാറിയും, ബഷീര്‍ എടപ്പാളും, അഷ്‌കര്‍ കെ.എയുമാണ് തമ്മിലുള്ള പന്തയം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് ബഷീര്‍ എടപ്പാള്‍ പറഞ്ഞു. അങ്ങിനെ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്ന് സി.പി.എം അനുഭാവിയായ അഷ്‌കര്‍ പറഞ്ഞു. കാസര്‍ഗോഡ് ഉണ്ണിത്താന്‍ ജയിക്കുമെന്ന് പറഞ്ഞ നിയാസ് മലബാറിയോട് അഷ്‌കര്‍ 25,000 രൂപയ്ക്കും പന്തയം വെച്ചു.

തിരഞ്ഞെടുപ്പില്‍ ജയരാജന്‍ തോല്‍ക്കുകയും ഉണ്ണിത്താന്‍ ജയിക്കുകയും ചെയ്തപ്പോള്‍ അഷ്‌കര്‍ കെ.എ രണ്ട് ബെറ്റിലും തോറ്റു. പണം കൈമാറാന്‍ അഷ്‌കര്‍ തയ്യാറായി. എന്നാല്‍ ഈ തുക കെ.എസ്.യു പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്കായി നല്‍കാനായിരുന്നു ഇവരുടെ തീരുമാനം. എന്തായാലും ഈ വ്യത്യസ്തമായ പന്തയകഥ വൈറലാവുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് Basheer Edappal

ജയിക്കും,ബെറ്റിനുണ്ടോ എന്ന് Ashkar KA

എന്നാ ആയിക്കോട്ടെ 1 ലക്ഷം രൂപക്ക് ബെറ്റ്

********

കാസര്‍കോഡ് ഉണ്ണിത്താന്‍ ജയിക്കുമെന്ന് ഞാന്‍

ജയിക്കില്ല, ബെറ്റിനുണ്ടോ എന്ന് പിന്നെയും അഷ്‌കര്‍

എന്നാ ആയിക്കോട്ടെ ഒരു 25000 രൂപക്ക് ബെറ്റ്

രണ്ട് ബെറ്റിലും തോറ്റ അഷ്‌കര്‍ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞതനുസരിച്ച് 125000 (ഒരു
ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്ന KSU പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാല യുടെ അക്കൗന്റിലേക്ക് അയച്ചിട്ടുണ്ട് (ആദ്യ കമന്റിലുണ്ട്)

ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.ഒരു ആയിരം രൂപ ഇടാന്‍ പറ്റുന്നവര്‍ ദയവ് ചെയ്ത് കമന്റ് ബോക്സിലേക്ക് വരണം.