ലോകായുക്ത; റിവ്യൂ ഹര്‍ജിയും ദുരുപയോഗ കേസും ഇന്നു പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസ് മൂന്നംഗ ഫുള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. രണ്ട് അംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുള്ളതിനാല്‍ കേസ് മൂന്നംഗ ബഞ്ച് പരിഗണിക്കും എന്നായിരുന്നു വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനു ശേഷമുള്ള ലോകായുക്തയുടെ ഉത്തരവ്. ഇതിന് പുറമേ കേസിലെ ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ നല്‍കിയ റിവ്യൂഹര്‍ജിയും ഇന്ന് പരിഗണിക്കും.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കുമിടയില്‍ ഭിന്നത ഉണ്ടായതും കേസ് ഫുള്‍ ബെഞ്ചിന് വിട്ടതും. എന്നാല്‍ ഭിന്ന വിധിയില്‍ നിയമപ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ എസ് ശശികുമാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ ദിവസം റിവ്യൂ ഹര്‍ജി പരിഗണിക്കവേ ശശികുമാറിനെതിരെ രൂക്ഷവിമര്‍ശനമാണ് ലോകായുക്ത നടത്തിയത്. ഹര്‍ജിക്കാരന്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആള്‍ക്കൂട്ട വിചാരണ നടക്കുന്നുവെന്നും ലോകയുക്ത വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ലോകായുക്തയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഹര്‍ജിക്കാരന്‍ നേരിട്ട് കണ്ടിട്ടുണ്ടോയെന്നും ലോകായുക്ത ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കും എതിരെയാണ് ഹര്‍ജി. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമാണ് കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ നല്‍കിയ ഹര്‍ജി ആവശ്യപ്പെടുന്നത്.

വിചാരണ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിച്ചത്. എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്.