മോന്‍സന്‍റെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കാന്‍  മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നല്‍കി; സിറ്റി പൊലീസ് കമ്മീഷണർക്ക് അയച്ച കത്ത് പുറത്ത്

മോൻസണ്‍ മാവുങ്കലിന്‍റെ വീടുകൾക്ക് പൊലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റ നിർദേശം നല്‍കി. ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് ലോക്നാഥ് ബെഹ്റ കത്ത് നൽകിയത്. 2019 ജൂൺ 13നാണ് ഡിജിപി കത്ത് അയച്ചത്. കഴിഞ്ഞ ദിവസം ബെഹ്റ മോന്‍സനൊപ്പം നിൽക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.  ഇതിന് പിന്നാലെയാണ് മോന്‍സന്‍റെ വീടിന് സുരക്ഷ ഒരുക്കാനും ബെഹ്റയാണ് നിര്‍ദേശം നല്‍കിയതെന്ന വിവരം പുറത്തു വരുന്നത്.

ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കുമാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്‍സണ്‍ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്നാഥ് ബെഹ്റ കത്തില്‍ ആവശ്യപ്പെട്ടത്. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും സമാനമായ കത്ത് പോയി. സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി അതത് ജില്ലകളില്‍ നിന്നും തിരിച്ചും ഡിജിപിക്ക് കത്തയച്ചു.

അതേസമയം മോന്‍സൻ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് 2020-ല്‍ തന്നെ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പൊലീസിന് നല്‍കിയിരുന്നതായാണ് വിവരം. മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം എഡിജിപി മനോജ് എബ്രഹാം ഒരു രഹസ്യാന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Read more

മോന്‍സണിന്റെ ഇടപാടുകളില്‍ വലിയ ദുരൂഹതയുണ്ട്. ഉന്നതരായ ഒട്ടേറെ പേരുമായും കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇയാള്‍ ബന്ധം പുലര്‍ത്തുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വില്‍പനയ്ക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസന്‍സ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മോൻസനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോൻസണെതിരെ എൻഫോഴ്സെമെന്റ് അന്വേഷണം ഡിജിപി ശിപാർശ ചെയ്തിരുന്നു.