സ്പിരിറ്റ് വില വര്‍ദ്ധിച്ചു, മദ്യത്തിന് വില കൂട്ടേണ്ടിവരും: മന്ത്രി എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയേക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ നിയമസഭയില്‍ അറിയിച്ചു. സ്പിരിറ്റിന്റെ വില വലിയ രീതിയില്‍ വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. സ്പിരിറ്റിന്റെ വില വര്‍ധന പരിഗണിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വിലയില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ മദ്യ വില്‍പ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനമെന്ന് കണക്കുകള്‍. 2021 മെയ് മുതല്‍ ഈ വര്‍ഷം മേയ് വരെയുള്ള കണക്കാണിത്. ഒരു വര്‍ഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റര്‍ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷം കൊണ്ട് 64619 കോടി രൂപയായിരുന്നു മദ്യത്തില്‍ നിന്നുള്ള വരുമാനം.

രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മദ്യവില്‍പ്പനയിലും മദ്യ ഉപഭോഗത്തിലും റെക്കോഡ് വര്‍ദ്ധനയാണ്. കഴിഞ്ഞ ഒരു വര്‍ഷം ബിവറേജസ് ഔട്ട്‌ലറ്റ് വഴി സര്‍ക്കാര്‍ വിറ്റത് 18 കോടി ലിറ്റര്‍ മദ്യമാണ്. ഇതുവഴി സര്‍ക്കാരിന് ലഭിച്ച വരുമാനം 16619 കോടി രൂപ. വിദേശ മദ്യത്തിന് പുറമെ കഴിഞ്ഞ വര്‍ഷം 7 കോടി 82 ലക്ഷം ലിറ്റര്‍ ബിയറും 12 ലക്ഷം ലിറ്റര്‍ വൈനും വില്‍പ്പന നടത്തി.