'ടൂള്‍ അറസ്റ്റില്‍, എന്ന് വീട് മുടക്കി'; ലൈഫ് മിഷന്‍ കോഴയില്‍ പിണറായിക്കും പങ്ക്; കൂടുതല്‍ വെളിപ്പെടുത്തലുമായി അനില്‍ അക്കര

ലൈഫ് മിഷന്‍ അഴിമതിയെ തുടര്‍ന്നുള്ള അറസ്റ്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ ഒതുങ്ങില്ലെന്ന് പരാതിക്കാരനും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ അനില്‍ അക്കര. അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വത്തിനും പങ്കുണ്ട്.

മൂന്നുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രി 12 നാണ് ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതി കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്ന യൂനിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുത്തത്. സ്വപ്ന സുരേഷിനെ കൂടാതെ മറ്റ് പ്രതികളായ സരിത്, സദ്ദീപ് എന്നിവരെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവ് ലഭിച്ചെന്നും ഇഡി വ്യക്തമാക്കി. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ ആദ്യത്തെ അറസ്റ്റാണ് ഇത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോഴ കേസ് കെട്ടി ചമച്ച കഥയാണെന്നായിരുന്നു ശിവശങ്കര്‍ പ്രതികരിച്ചിരുന്നത്.

യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസില്‍ സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും സന്ദീപിന്റെയും മൊഴികള്‍ ശിവശങ്കറിനെതിരായിരുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നും ഒരു കോടി രൂപയോളം വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.