വളര്‍ത്തുനായയ്ക്ക് ലൈസന്‍സിന് ഫീസ് 50 രൂപ; പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സൗജന്യം

വളര്‍ത്തുനായയ്ക്ക് ലൈസന്‍സ് ലഭിക്കാന്‍ ഇനി മുതല്‍ 50 രൂപ ഈടാക്കും. ലൈസന്‍സിനായി ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് അറിയിച്ചിട്ടുണ്ട്. citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ഒക്ടോബര്‍ 15 മുതലാണ് പുതുക്കിയ നിശ്്ചിത ഫീസ് ഈടാക്കുക. ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുത്തതിലെ സര്‍ട്ടിഫിക്കറ്റിന്റെ ഉളളടക്കം ചേര്‍ക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.നേരത്തെ ലൈസന്‍സിന് പത്ത് രൂപയാണ് ഈടാക്കിയിരുന്നത്.

വളര്‍ത്തുനായകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള വാക്‌സിന്‍ സൗജന്യമാണ്. ടിക്കറ്റ് നിരക്കായി 15 രൂപയും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ചേര്‍ത്ത് 30 രൂപ ഈടാക്കും. നഗരസഭകളില്‍ അവിടുത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുക.

ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങള്‍ എബിസി കേന്ദ്രത്തിനുളള സ്ഥലം കണ്ടെത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വന്ധ്യംകരണത്തിന് തെരുവുനായ്ക്കളെ കൊണ്ടുവരുന്ന വ്യക്തികള്‍ക്ക് എബിസി പ്രവര്‍ത്തനങ്ങള്‍ക്കുളള പ്രതിഫലം മാത്രമെ നല്‍കുകയൊളളുവെന്നും. 500 രൂപയായിരിക്കും എബിസി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം സര്‍ക്കാര്‍ വ്യക്തമാക്കി.