കത്ത് വിവാദം: വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.

മേയറുടെ കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താനായില്ല, മേയര്‍ കത്തെഴുതിയില്ലെന്നാണ് മൊഴി, കത്തില്‍ ഒപ്പിട്ട ദിവസം മേയര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാല്‍ മാത്രമേ അഴിമതി നിരോധനത്തിന്റെ പരിധിയിലേക്ക് അന്വേഷണം നിലനില്‍ക്കൂ.

അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. അത് കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഈ വിഷയങ്ങള്‍ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.