കത്ത് വിവാദം: മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു

നിയമനക്കത്തുവിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആരോപണങ്ങളെപ്പറ്റി മേയര്‍ക്ക് പറയാനുള്ളത് കേട്ടശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നവംബര്‍ 25 ന് വീണ്ടും പരിഗണിക്കും.

അതേസമയം തിരുവനന്തപുരം നഗരസഭയില്‍ നാലാംദിവസവും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മേയറുടെ ഓഫിസില്‍ കടന്നുകയറാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാതിവയ്ക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.  നഗരസഭയില്‍ സമരം പ്രതിപക്ഷത്തിന്റെ ആവശ്യവും അവകാശവുമാണ്. മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങള്‍ ജനങ്ങളോട് കാര്യം പറയും. വിവാദ കത്തില്‍ എഫ്‌ഐആര്‍ ഇടാത്തതിനെ കുറിച്ച് അറിയില്ലെന്നും അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലര്‍ ഡി ആര്‍ അനിലിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാദ്ധ്യത. ഡി.ആര്‍ അനില്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് മേയറുടെ ശുപാര്‍ശ കത്ത് എത്തിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നത്.