കത്ത് വിവാദം: മേയര്‍ രാജിവെയ്ക്കില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍

കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാതിവയ്ക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനുള്ളതിനാല്‍ മൊഴി രേഖപ്പെടുത്താനുള്ള സമയം വരും ദിവസങ്ങളില്‍ അറിയിക്കാമെന്ന് ആനാവൂര്‍ നാഗപ്പന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.

നഗരസഭയില്‍ സമരം പ്രതിപക്ഷത്തിന്റെ ആവശ്യവും അവകാശവുമാണ്. മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങള്‍ ജനങ്ങളോട് കാര്യം പറയും. വിവാദ കത്തില്‍ എഫ്‌ഐആര്‍ ഇടാത്തതിനെ കുറിച്ച് അറിയില്ലെന്നും അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലര്‍ ഡി ആര്‍ അനിലിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാദ്ധ്യത. ഡി.ആര്‍ അനില്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് മേയറുടെ ശുപാര്‍ശ കത്ത് എത്തിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നത്.

അതേസമയം, വിവാദ കത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒഴിവുകള്‍ നികത്താന്‍ സഹായം തേടി മേയര്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായെന്നും
മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.