കടം പെരുകി, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന അവസ്ഥ; കേരളത്തിന്റെ കഷ്ടപ്പാടുകള്‍ കേന്ദ്രധനമന്ത്രിയെ അറിയിച്ച് ഇടതുപക്ഷ എംപിമാര്‍; തീരുമാനം നിര്‍ണായകം

പദ്ധതി നടത്തിപ്പിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കേരളം. കടം പെരുകിയതോടെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുമെന്ന അവസ്ഥ എത്തിയതോടെയാണ് ഇടതുപക്ഷ എംപിമാര്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്.

ാണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കേരളത്തിന് പ്രത്യേകപരിഗണന നല്‍കി കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, പി സന്തോഷ്‌കുമാര്‍ എന്നിവരാണ് ധനമന്ത്രിയെ കണ്ട് ധനസഹായം ആവശ്യപ്പെട്ടത്.

ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ക്കും സാമ്പത്തിക ഞെരുക്കം നേരിട്ടതോടെ സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് എംപിമാര്‍ കേന്ദ്ര ധനമന്ത്രിയെ കണ്ടത്.

കേന്ദ്ര ധനസഹായം ലഭിച്ചില്ലെങ്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍, പൊതുവിപണിയിലെ ഇടപെടല്‍ എന്നിവ താറുമാറാകുമെന്നും ഇവര്‍ മന്ത്രിയെ ധരിപ്പിച്ചു.

കൊറോണയും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതിനെതുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക ഞരുക്കവും കേന്ദ്ര ഗ്രാന്റുകളില്‍ ഉണ്ടായ കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എംപിമാര്‍ കേന്ദ്രധനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ധനസഹായം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ധനമന്ത്രി എംപിമാരോട് പറഞ്ഞിട്ടുണ്ട്.