ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മയോടൊപ്പം വിട്ടു; ഇന്ന് വീണ്ടും സി.ഡബ്ല്യു.സി യോഗം

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാളെ അമ്മയ്‌ക്കൊപ്പം വിട്ടു. മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

തന്റെ മകളെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് അമ്മ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്കും സി.ഡബ്ലൂ.സിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സിഡബ്ല്യുസി ആണ് തീരുമാനം എടുത്തത്. അതേ സമയം ബാക്കി അഞ്ച് പെണ്‍കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിഡബ്ല്യുസി വീണ്ടും യോഗം ചേരും.

കഴിഞ്ഞ ബുനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് രണ്ട് പേരെ ബെംഗളൂരുവില്‍ നിന്നും നാല് പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതി ഫെബിന്‍ ഇന്നലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഉടനെ തന്നെ പിടികൂടിയിരുന്നു.

Read more

കേസില്‍ ബാലാവകാശ കമ്മീഷന്‍ പെണ്‍കുട്ടികളില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പാകെ ഹാജരാക്കി പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബാലമന്ദിരത്തിലെ മോശം സാഹചര്യമൂലമാണ് പുറത്തുകടക്കാന്‍ ശ്രമിച്ചത് എന്ന് കുട്ടികള്‍ നേരത്തെ പൊലീസിന് മൊഴിനല്‍കിയിരുന്നു. കുട്ടികളുടെ എതിര്‍പ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിലെത്തിച്ചപ്പോള്‍ ഒരാള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.