ഇടഞ്ഞ് നേതാക്കള്‍; പി.ജെ കുര്യനും കെ.വി തോമസും രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല

ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പി ജെ കുര്യനും കെ വി തോമസും പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പി ജെ കുര്യന്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം കെപിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോഗ്രസ് അധ്യക്ഷസ്ഥാനത്ത് മറ്റൊരാള്‍ വരുതിന് രാഹുലാണ് തടസം നില്‍ക്കുന്നത്. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ, സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നുമായിരുന്നു വിമര്‍ശനം. ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ചയായോക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പി ജെ കുര്യന്‍ യോഗത്തില്‍ പങ്കെടുക്കുില്ലെന്ന് അറിയിച്ചിരിക്കുന്നത്.

അതേസമയം അച്ചടക്ക സമിതി വിശദീകരണം ചോദിച്ചതിനെ തുടര്‍ന്ന്് കെ വി തോമസിനെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യമെന്നും ഇതിനായി ആസൂത്രിത നീക്കം നടക്കുന്നവെന്നും ആരോപിച്ച് കെ വി തോമസ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിക്കുന്നത്. ഖദറിട്ടാല്‍ മാത്രം കോണ്‍ഗ്രസ് ആകില്ല. ഇത്തരം ഒരു നേതൃത്വം സംസ്ഥാനത്ത് ആവശ്യമുണ്ടോയെന്ന് നേതൃത്വം ആലോചിക്കണം. സ്ഥാനമാനങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. തന്റെയും കെ.സുധാകരന്റെയും സാമ്പത്തികം അന്വേഷിക്കണം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയത് താന്‍ മാത്രമല്ലെന്നും കെ വി തോമസ് പറഞ്ഞു.