എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും കേരളം ഭരിക്കും; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഭരണത്തുടര്‍ച്ച അവകാശപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്നാമതും ഭരണത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖം, സ്റ്റാര്‍ട്ടപ്പ് കുതിപ്പ്, വ്യവസായനിക്ഷേപം, പശ്ചാത്തലസൗകര്യ വികസനം, സാമൂഹികസുരക്ഷ തുടങ്ങിയ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദേഹം ഭരണത്തുടര്‍ച്ച അവകാശപ്പെട്ടത്.

സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ തടയാന്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും മുസ്ലിംലീഗും ഒറ്റക്കെട്ടാണെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കര്‍ഷകരോഷം ലോക്സഭാതിരഞ്ഞെടുപ്പിലും പിന്നീടുള്ള നിയമസഭാതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.ക്കെതിരേ പ്രതിഫലിച്ചിട്ടും അവിടങ്ങളില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താന്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രാപ്തമാക്കാനുള്ള ചര്‍ച്ചയും തീരുമാനങ്ങളും ഇന്ന് മുതല്‍ ഒന്‍പത് വരെ നടക്കുന്ന പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

എല്‍ഡിഎഫ് മൂന്നാം തവണയും വരും. കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടും. വികസിത- അര്‍ധ വികസിത രാജ്യങ്ങളിലെ ജനജീവിത നിലവാരത്തിലേയ്ക്ക് കേരളത്തെ ഉയര്‍ത്തലാണ് ലക്ഷ്യം. അഖിലേന്ത്യാടിസ്ഥാനത്തില്‍ വിപുലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനും കരുത്തേകുന്ന സമ്മേളനമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അപകടകരമായ നിലയില്‍ രൂപപ്പെട്ടു വരുന്ന ഫാസിസ്റ്റ് ഭരണക്രമ പ്രവണതകളെ ചെറുക്കാനും അതിവിപുലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്താനും കോര്‍പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനും സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസ് പരിപാടി തയ്യാറാക്കും. ഇതിന് മുന്നോടിയായാണ് സംസ്ഥാന സമ്മേളനം.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തെ അപേക്ഷിച്ച് അംഗങ്ങളുടെ എണ്ണത്തില്‍ 37, 517 പേരുടെ വര്‍ധന ഉണ്ടായി. പാര്‍ടി അംഗത്വത്തിന്റെ സംഘടനാപരമായും രാഷ്ട്രീയമായുമുള്ള കരുത്ത് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. തെറ്റുതിരുത്തല്‍ പ്രക്രിയ മുന്നോട്ടു നീക്കും. ബ്രാഞ്ചുകളുടെ എണ്ണം 38,426 ആയി. 3247 ആണ് വര്‍ധന. 2414 ലോക്കല്‍ കമ്മിറ്റിക്കും 210 ഏരിയാ കമ്മിറ്റികളുമുണ്ട്. 2597 വനിതകള്‍ ബ്രാഞ്ച് സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുന്നു. 40 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും മൂന്ന് ഏരിയാക്കമ്മിറ്റി സെക്രട്ടറിമാരും വനിതകളാണ്.