രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി എല്‍ഡിഎഫ്; സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ആരോപണം

ലോക്സഭാ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണത്തിൽ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. തെറ്റായ സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ നൽകിയെന്നാണ് പരാതി.

ജൂപീറ്റർ ക്യാപിറ്റൽ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ  ഉൾപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിൽ എൽഡിഎഫ് ആരോപിക്കുന്നു. അതേസമയം രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വസ്തു‌തകൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ അവനി ബൻസാൽ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിൻ്റെ ലംഘനമായതിനാൽ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നായിരുന്നു ആവശ്യം. 2021-22 സാമ്പത്തിക വർഷം 680 രൂപയ്ക്കും 2022-23-ൽ 5,59,200 രൂപയ്ക്കും മാത്രമേ ആദായനികുതി റിട്ടേൺ നൽകിയുള്ളൂ എന്നതടക്കമുള്ള വിവരങ്ങളാണ് അവനി ബൻസാൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, രാജീവിൻ്റെ പത്രിക വരണാധികാരി അംഗീകരിച്ചതിനാൽ ഇനി ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു.

2018 ൽ രാജ്യസഭാ സ്‌ഥാനാർഥിയായി മത്സരിച്ചപ്പോഴും രാജീവ് ചന്ദ്രശേഖർ യഥാർഥ സ്വത്തുവിവരം മറച്ചു വച്ചതായി പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 2018ലെ പരാതി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് അയച്ചതായി തിരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിരുന്നെങ്കിലും തുടർന്ന് എന്തെങ്കിലും നടപടി ഉണ്ടായതായി അറിയില്ലെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

അതേസമയം നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി പരാജയഭീതി കൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. എന്തെങ്കിലും തെളിവുള്ളവർക്ക് കോടതിയിൽ പോകാം. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.