മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് അടുത്ത വർഷം ജനുവരി 13ന് പരിഗണിക്കാനായി മാറ്റിവെച്ചു. ഡൽഹി ഹൈക്കോടതിയിൽ ഇന്നും വാദം നടന്നില്ല. കേസിൽ എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകരാരും ഹാജരാകാത്തതാണ് വാദം നടക്കാതിരിക്കാൻ കാരണം.
എസ്എഫ്ഐഒ പരിഗണിക്കേണ്ട അത്രയും സീരിയസ് അല്ല കേസെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. ആർ.ഒ.സി അന്വേഷണത്തിന്റെ റിപ്പോർട്ട് തേടി സിഎംആർഎൽ നൽകിയ അപേക്ഷയിൽ അന്വേഷണ ഏജൻസിക്ക് വീണ്ടും നോട്ടീസ് നൽകിയ ഡൽഹി ഹൈക്കോടതി, ഇത് എഎസ്‌ജി വഴി നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
ഡൽഹി ഹൈക്കോടതി ഇന്നുമുതൽ അന്തിമവാദം കേൾക്കുമെന്ന് കരുതിയിരിക്കെയാണ് എസ്എഫ്ഐഒ അഭിഭാഷകർ ഹാജരാകാതിരുന്നത്. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്‌പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.







