പേരൂർക്കട ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫസർ കാമ്പസിൽ തീകൊളുത്തി മരിച്ചു

പേരൂർക്കട ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫസർ കോളജ് കാമ്പസിൽ ജീവനൊടുക്കി. വഴയില എൻ.വി നഗറിൽ ഹൗസ് നമ്പർ 65, ബഥായേലിൽ വാടകയ്‌ക്ക് താമസിക്കുന്ന കോട്ടയം പേരൂർ സ്വദേശി എസ്. സുനിൽകുമാറാണ് (40) മരിച്ചത്. 10 വർഷമായി അക്കാദമിയിലെ അദ്ധ്യാപകനാണ്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ആത്മഹത്യയ്‌ക്കെതിരെ വിദ്യാർത്ഥിയൊരുക്കിയ ഹ്രസ്വചിത്രത്തിൽ സുനിൽകുമാർ അഭിനയിച്ചിരുന്നു.  

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് ദേഹത്ത് തീ പടർന്ന് പിടയുന്ന നിലയിൽ സുനിൽകുമാറിനെ കോളജിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കണ്ടത്. തുടർന്ന് വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാവിലെയും കോളജിലെ ഓണപ്പരിപാടികളിൽ സുനിൽകുമാർ സജീവമായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. വിദ്യാർത്ഥിയായ വിനുഭായ് സംവിധാനം ചെയ്ത ‘ആട് ജീവിതമേ നന്ദി” എന്ന ഹ്രസ്വചിത്രത്തിലാണ് സുനിൽകുമാർ അഭിനയിച്ചത്. ചൊവാഴ്‌ച ചിത്രം കാമ്പസിൽ പ്രദർശിപ്പിച്ചിരുന്നു.

 മൃതദേഹത്തിന്റെ സമീപത്തു നിന്ന് പെട്രോൾ കുപ്പി കണ്ടെത്തി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സുനിൽകുമാർ മരണത്തെ സൂചിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇക്കാര്യമടക്കം അന്വേഷിക്കുമെന്ന് പേരൂർക്കട പൊലീസ് വ്യക്തമാക്കി.വി.കെ സുരഷ്‌കുമാറിന്റെയും ഡോ. വിജയമ്മയുടെയും മകനാണ് സുനിൽകുമാർ. ഭാര്യ: സിത്താര. മകൾ: സാൻവിയ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.