ഭൂമി ഇടപാട് കേസ്; നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. കാനന്‍ നിയമപ്രകാരവും അതിരൂപതാ ചട്ടപ്രകാരവും കൂടിയാലോചനകള്‍ നടത്തിയാണ് ഇടപാട് നടത്തിയത്. ഭൂമി വാങ്ങിയവര്‍ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് സംബന്ധിച്ച് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാപ്പച്ചന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പണം ഇടപാടില്‍ ഉള്‍പ്പെടെ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് പൊലീസും കണ്ടെത്തിയിരുന്നു. റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനന്‍ നിയമ പ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരമുള്ള കൂടിയാലോചനകള്‍ നടത്തിയിരുന്നു.

ഫൈനാന്‍സ് കൗണ്‍സില്‍ ഉള്‍പ്പടെ സഭയുടെ മൂന്ന് ഭരണസമിതികളും ചര്‍ച്ചചെയ്തിരുന്നു. ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും മിനുട്ട്സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.