പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ആരോപണങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മാധ്യമ പ്രവര്‍ത്തക ലക്ഷ്മി പദ്മ. രാഹുലിനെതിരെ പുറത്തുവന്ന ഓഡിയോ വ്യാജമാണെന്ന ആരോപണങ്ങളില്‍ പ്രതികരിച്ചാണ് ലക്ഷ്മി പദ്മ രംഗത്തെത്തിയിട്ടുള്ളത്. എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം വ്യാജമല്ലെന്നും ഇരയായ സ്ത്രീയെ താന്‍ നേരില്‍ കണ്ടെന്നും ലക്ഷ്മി പദ്മ വ്യക്തമാക്കുന്നു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പുറത്ത് വന്ന ഓഡിയോ എല്ലാം വ്യാജം എന്നും അങ്ങനെ ഒരു പെണ്‍കുട്ടി ഇല്ല എന്നും അങ്ങനെ ഒരു ഗര്‍ഭച്ഛിദ്രമോ ഗര്‍ഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ്. അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ട് അവര്‍ വളരെ അധികം മാനസികാഘാതത്തില്‍ ആണ്.ആ ബന്ധത്തില്‍ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കില്‍ കൂടിയും മനസ് ഇപ്പോഴും അയാളില്‍ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയിലാണെന്നും ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.
താന്‍ അവളെ കണ്ടു എന്ന് തുടങ്ങുന്നതാണ് ഫേസ്ബുക്കിലെ കുറിപ്പ്. അശാസ്ത്രീയമായ ഗര്‍ഭഛിദ്രം തുടര്‍ ആരോഗ്യപ്രശ്‌നങ്ങള്‍, ചുറ്റും നടക്കുന്ന സ്ലട്ട് ഷേമിങ്. ഇതിനൊക്കെ ഇടയില്‍ ആകെ പകച്ച് നില്‍ക്കുന്ന ഒരാളെ ആണ് താന്‍ കണ്ടതെന്നും പുറത്ത് നമ്മള്‍ അറിഞ്ഞതിലും ഗുരുതരമാണ് യാഥാര്‍ത്ഥ്യങ്ങളെന്നും കുറിപ്പില്‍ പറയുന്നു.
അവളെ കേട്ട് കഴിഞ്ഞപ്പോ പെണ്‍കുട്ടികള്‍ക്ക് പരാതിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാമൂഹ്യ സാഹചര്യമാണല്ലോ നമ്മുടെ നാട്ടില്‍ എന്ന് തോന്നിപ്പോയി. സോഷ്യല്‍ മീഡിയ വഴി വേട്ടക്കാരനെ വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ എത്ര സ്ത്രീകള്‍ ചവിട്ടി മെതിക്കപ്പെടുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള പലവിധ ചെളി വാരി എറിയലുകള്‍ വേറെ. സ്ത്രീകള്‍ക്കു തല ഉയര്‍ത്തിപിടിച്ച് ജീവിക്കാനുള്ള ഒരിടമായി നമ്മുടെ നാടിനെ മാറ്റണം എങ്കില്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമുണ്ടെന്നും ലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
പോസ്റ്റിന്റെ പൂര്‍ണരൂപം
‘ഞാന്‍ അവളെ കണ്ടു ‘
‘ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പുറത്ത് വന്ന ഓഡിയോ എല്ലാം വ്യാജം എന്നും അങ്ങനെ ഒരു പെണ്‍കുട്ടി ഇല്ല എന്നും അങ്ങനെ ഒരു ഗര്‍ഭച്ഛിദ്രമോ ഗര്‍ഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ് .അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ട് അവര്‍ വളരെ അധികം മാനസികാഘാതത്തില്‍ ആണ്.ആ ബന്ധത്തില്‍ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കില്‍ കൂടിയും മനസ് ഇപ്പോഴും അയാളില്‍ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയില്‍ ആണ് അവര്‍.
അശാസ്ത്രീയമായ ഗര്‍ഭഛിദ്രം തുടര്‍ ആരോഗ്യപ്രശ്‌നങ്ങള്‍.ചുറ്റും നടക്കുന്ന സ്ലട്ട് ഷേമിങ്. ഇതിനൊക്കെ ഇടയില്‍ ആകെ പകച്ച് നില്‍ക്കുന്ന ഒരാളെ ആണ് ഞാന്‍ കണ്ടത്.മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും ഒക്കെ പല നാളായ ഒരാള്‍
അപ്പോഴും ഇങ്ങനെ ഒരു കാര്യം പുറത്ത് വന്നത് വഴി സമൂഹത്തില്‍ കുറച്ചു സ്ത്രീകള്‍ എങ്കിലും ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയാക്കുന്നു എങ്കില്‍ അതില്‍ ആശ്വാസം കണ്ടെത്തുകയാണ് അവര്‍.
പരാതി കൊടുക്കണം എന്ന് പല ആവര്‍ത്തി ഒരു സഹോദരി എന്ന നിലയില്‍ അവരോട് പറഞ്ഞു.പക്ഷേ അങ്ങനെ ഒരു പരാതിയുമായി മുന്നോട്ട് പോകാന്‍ ഉള്ള മാനസികമായ കരുത്ത് അവള്‍ക്കോ ആ കുടുംബത്തിനോ ഇല്ല എന്നാണ് അവള്‍ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്.അവരുടെ ഐഡന്റിറ്റി വെളിയില്‍ വരുന്നതിനെ കുറിച്ചും വല്ലാതെ ആശങ്കയും ഉണ്ട്.
പുറത്ത് നമ്മള്‍ അറിഞ്ഞതിലും ഗുരുതരമാണ് യാഥാര്‍ത്ഥ്യങ്ങള്‍. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇരയാക്കപ്പെട്ട ആളുകളെ പോലും അയാള്‍ ഇപ്പോഴും മാനേജ് ചെയ്ത് കൊണ്ടിരിക്കുന്നു .അതിലേക്ക് ഒക്കെ അന്വേഷണം എത്തണം. എന്ത് ഈ വിഷയത്തില്‍ എഴുതിയാലും വന്നുനിങ്ങള്‍ക്ക് അയാളില്‍ നിന്നും ദുരനുഭവം ഉണ്ടായോ എന്ന് ചൊറിയുന്ന ടീംസിനോട് എല്ലാര്‍വരോടും കൂടി പറയുന്നു.എന്നോട് അയാള്‍ വളരെ മാന്യമായാണ് ഇടപെട്ടിട്ടുള്ളത്.അതുകൊണ്ട് ആ ചോദ്യം ഇടയ്ക്കിടെ വേണ്ട.
അവളെ കേട്ട് കഴിഞ്ഞപ്പോ പെണ്‍കുട്ടികള്‍ക്ക് പരാതിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാമൂഹ്യ സാഹചര്യമാണല്ലോ നമ്മുടെ നാട്ടില്‍ എന്ന് തോന്നിപ്പോയി.സോഷ്യല്‍ മീഡിയ വഴി വേട്ടക്കാരനെ വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ എത്ര സ്ത്രീകള്‍ ചവിട്ടി മെതിക്കപ്പെടുന്നു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള പലവിധ ചെളി വാരി എറിയലുകള്‍ വേറെ .സ്ത്രീകള്‍ക്കു തല ഉയര്‍ത്തിപിടിച്ച് ജീവിക്കാനുള്ള ഒരിടമായി നമ്മുടെ നാടിനെ മാറ്റണം എങ്കില്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യം ഉണ്ട്.
Read more
ഇതിനിടയില്‍ ചില ടീംസിന്റെ പുതിയ കഥയും കേട്ടു.ഏതോ മാധ്യയ്മപ്രവര്‍ത്തക പരാതിയില്‍ നിന്ന് ആ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ പിന്തിരിപ്പിച്ചെന്ന്.അങ്ങനെ ഒരു വിഷയം ഉണ്ടെങ്കില്‍ തെളിവ് സഹിതം പുറത്ത് വിടണം അത്തരം മാധ്യമപ്രവര്‍ത്തനം ഈ സമൂഹത്തിന് ആവശ്യമില്ല’







