അഡ്മിനിസ്‌ട്രേറ്റർക്ക് എതിരെ പ്രതിഷേധം; ലക്ഷദ്വീപിൽ ജനകീയ നിരാഹാര സമരം തുടങ്ങി

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ ജനകീയ നിരാഹാര സമരം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാന പ്രകാരം നടക്കുന്ന നിരാഹാര സമരത്തിൽ ദ്വീപ് നിവാസികൾ വീടുകളിൽ കരിങ്കൊടി ഉയർത്തും. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് സമരം. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടാനാണ് സമര സമിതി ആഹ്വാനം.

ദ്വീപിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടും.

സമരം മുന്നിൽ കണ്ട് ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. സംഘടിത പ്രതിഷേധം നടക്കുന്നതിനാൽ ലക്ഷദ്വീപിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇന്ന് 12 മണിക്ക് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് യുഡിഎഫ് എംപിമാർ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു.