കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടി, അംഗീകരിക്കില്ലെന്ന് ലാബ് ഉടമകളുടെ സംഘടന

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടിക്കെതിരെ ലാബ് ഉടമകളുടെ സംഘടന രംഗത്ത്. പുതുക്കിയ നിരക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 500 രൂപയും, ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തുടരണം എന്നതാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കും. പ്രതിഷേധ സൂചകമായി 14ാം തിയതി ഡി.എം.ഒ ഓഫീസ് ഉപരോധിക്കുമെന്ന് സംഘടന അറിയിച്ചു.

ലാബ് ഉടമകള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് സംഘടന പറഞ്ഞു.

ഫെബ്രുവരി 9നാണ് സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 ല്‍ നിന്ന് 300 ലേക്ക് കുറച്ചു. ആന്റിജന്‍ നിരക്ക് 100 രൂപയായും കുറച്ചു.എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1,225 രൂപ, ആര്‍.ടി ലാമ്പ് 1,025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എക്‌സ്‌പെര്‍ട്ട് നാറ്റ് 2,500 രൂപ, ട്രൂനാറ്റ് 1,500 രൂപ, ആര്‍.ടി ലാമ്പ് 1,150 രൂപ എന്നിങ്ങനെയായിരുന്നു മുമ്പ് നിശ്ചയിച്ച നിരക്ക്.

മാസ്‌കും, പി.പി.ഇ കിറ്റും ഉള്‍പ്പടെയുള്ള സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ചിരുന്നു. പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്.

എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.