കരുണാകരന് ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടയാളാണ് കെ.വി തോമസ്: പത്മജ വേണുഗോപാല്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നറിയിച്ച കെ വി തോമസിനെ വിമര്‍ശിച്ച് പത്മജ വേണുഗോപാല്‍. കെ വി തോമസിന്റെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ തീരുമാനത്തില്‍ അതിശയം തോന്നിയില്ല. കെ.കരുണാകരന് ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ സ്ഥലം വിട്ടയാളാണ് കെ വി തോമസ്.അങ്ങിനെ ഒരാളുടെ കൈയ്യില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാന്‍ പറ്റൂവെന്നും പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പ് നേരിടുന്ന സമയം നോക്കി ഇങ്ങനെ ചെയ്തതിലാണ് വിഷമമെന്നും പത്മദ വേണുഗോപാല്‍ പ്രതികരിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തോമസ് മാസ്റ്റര്‍ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല .എനിക്ക് ഒരു കാര്യത്തില്‍ മാത്രമേ വിഷമം ഉള്ളു .പാര്‍ട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം .പക്ഷെ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് അതില്‍ അതിശയം തോന്നിയില്ല .കെ.കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി .അങ്ങിനെ ഒരാളുടെ കൈയ്യില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാന്‍ പറ്റു അല്ലെ ? നിങ്ങളൊക്കെ എന്ത് പറയുന്നു ?അദ്ദേഹം എത്ര പെന്‍ഷന്‍ വാങ്ങുന്നു .അത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓര്‍ക്കണ്ടേ ?ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം .30 കൊല്ലം ഈ മണ്ഡലത്തില്‍ താമസിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം .അത് യൂ.ഡി .എഫ് ഇന് ഒപ്പമാണ് .ഇനിയും കുറെ കാര്യങ്ങള്‍ മാഷോട് ചോദിക്കാനുണ്ട് .