സര്‍ക്കാര്‍ കാഴ്ചക്കാരായി, പൊലീസ് ശ്രീരാമിന് സുഖവാസമൊരുക്കി.. ഇത് അപഹാസ്യമായ വെളുപ്പിക്കല്‍ നാടകം: കെ.യു.ഡബ്ല്യു.ജെ

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ നരഹത്യാ വകുപ്പ് ഒഴിവാക്കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെയുഡബ്ല്യുജെ പ്രസിഡന്റ് വിനീത എം.വി. പൊലീസ് ശ്രീരാമിന് സുഖവാസമൊരുക്കുകയും സര്‍ക്കാര്‍ കാഴ്ചക്കാരാവുകയും ചെയ്‌തെന്ന് വിനീത ആരോപിക്കുന്നു.

പ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ആണെന്ന് തിരിച്ചറിഞ്ഞത് മുതല്‍ കുറ്റം ഇല്ലാതാക്കുക എന്നതിനായിരുന്നു പ്രധാന പരിഗണന. മദ്യം പ്രധാന വരുമാന മാര്‍ഗമായ ഒരു നാട്ടില്‍ മദ്യപിക്കുന്നത് ഒരു കുറ്റമല്ല. എന്നാല്‍ മദ്യപിച്ചു വാഹനമോടിച്ചു ഒരു യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തുക എന്നത് കുറ്റം തന്നെയാണ്.

ആ കുറ്റം അധികാരം ഉപയോഗിച്ച് തേച്ചുമാച്ചു കളയേണ്ടുന്നതുമല്ല. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് സുഖവാസമൊരുക്കിയ പൊലീസും അതിന് കാഴ്ചക്കാരായി നിന്ന സര്‍ക്കാരും എന്ത് നീതിയാണ് ബഷീറിന് നല്‍കിയത്. രക്തപരിശോധന വൈകിപ്പിച്ചതിലൂടെ ശ്രീറാം മദ്യപിച്ചു എന്നതിന് തെളിവില്ലാതാക്കി.

മദ്യപിച്ച് നേരെ നില്‍ക്കാന്‍ പോലും ശ്രീറാമിന് കഴിഞ്ഞിരുന്നില്ല എന്നതിന് ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നിടത്താണ് ഈ അപഹാസ്യമായ വെളുപ്പിക്കല്‍ നാടകം അരങ്ങേറിയത്. സ്വന്തം കുറ്റം മറയ്ക്കാന്‍ എന്ത് നെറികേടും ചെയ്യാന്‍ മടിയില്ലാത്ത ഇതേ ഐഎഎസുകാരനെയാണ് സര്‍ക്കാര്‍ ഒരു ജില്ലയുടെ ഭരണാധികാരിയായി നിയമിക്കാന്‍ ധൈര്യപ്പെട്ടത്.

നിയമങ്ങള്‍ ഉണ്ട് എന്നതും അത് വെള്ളം ചേരാതെ പാലിക്കേണ്ടതും സാധാരണക്കാര്‍ മാത്രമാണ് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കപ്പെടുന്നതെന്നും വിനീത പറഞ്ഞു.