കുന്നത്തുകാല്‍ ക്വാറി അപകടം ; ഉടമ അറസ്റ്റില്‍

കുന്നത്തുകാലില്‍ അപകടമുണ്ടായ പാറമടയുടെ ഉടമ അലോഷ്യസിനെ അറസ്റ്റ് ചെയ്തു.നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന അലോഷ്യസിനെ കസ്റ്റഡിയില്‍ എടുത്തത്. പാറമട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേരുടെ മരണത്തിനിടയാക്കിയ ക്വാറി അപകടത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കും.

സംസ്ഥാന വ്യാപകമായി ക്വാറികളില്‍ പരിശോധന നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും അനുബന്ധ ഏജന്‍സികളുടെയും അനുവാദമില്ലാതെയാണ് മാരായമുട്ടത്ത് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. പാറപൊട്ടിക്കുമ്പോള്‍ ഉടമ നല്‍കേണ്ട തുക നല്‍കാത്തിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. അനധികൃത ക്വാറിയില്‍ അളവില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അനധികൃത ക്വാറികള്‍ക്കെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കളക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്.  ഇന്ന് മൂന്നു മണിക്ക് ചേരുന്ന യോഗത്തില്‍ റവന്യൂ- മൈനിംഗ് ആന്റ് ജിയോളജി, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.