കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍: ഒരു കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരും മരിച്ചു

തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. ചിറ്റടിച്ചാല്‍ സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

പുലര്‍ച്ചെ നാല് മണിയോടെ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയിരുന്നു. കുടയത്തൂരിലെ ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രദേശവാസികളെ കുടയത്തൂര്‍ സ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

റവന്യൂമന്ത്രി കെ. രാജന്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു. ഉച്ചയോടെ മന്ത്രി റോഷി അഗസ്റ്റിനും തൊടുപുഴയിലെത്തും. അതിതീവ്രമഴയാണ് ഇന്നലെ രാത്രി ഏഴ് മണി മുതല്‍ ഇന്ന് രാവിലെ ഏഴ് മണിവരെ ദുരന്തമുണ്ടായ പ്രദേശത്ത് പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.