കെ ടി ജലീല്‍ നാട്ടിലെത്തി; മടങ്ങിയത് വീട്ടില്‍ നിന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നെന്ന് എ സി മൊയ്തീന്‍

കശ്മീരിനെ കുറിച്ചുള്ള പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന്  എംഎല്‍എ കെ ടി ജലീല്‍ നാട്ടില്‍ മടങ്ങിയെത്തി. നോര്‍ക്കയുടെ പരിപാടിയില്‍ ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു. ഇതുള്‍പ്പെടെ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയെത്തിയത്.

അതേസമയം വീട്ടില്‍ നിന്നും സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കെ ടി ജലീല്‍ മടങ്ങിയെത്തിയതെന്ന് മുന്‍ മന്ത്രി എ സി മൊയ്ദീന്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നല്‍കുന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ജലീലിനെതിരെ ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്. അതേ സമയം കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളില്‍ കെ.ടി ജലീല്‍ പ്രതികരിച്ചില്ല. വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്നലെ കെ ടി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്.

വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കി 1947ല്‍ പൂര്‍ണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തിയിരുന്നു. ജലീലിന്റെ പരാമര്‍ശത്തെ സിപിഎം നേതാക്കള്‍ തള്ളിക്കളഞ്ഞു. കെ ടി ജലീല്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ജലീലിന് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്.