ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും; ലോകായുക്തയ്‌ക്കെതിരെ ജലീല്‍

ലോകായുക്തയെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ.ടി.ജലീല്‍. ലോകായുക്തയുടെ നടപടിക്രമങ്ങളില്‍ വിവേചനമെന്ന് സൂചിപ്പിച്ചാണ് കുറിപ്പ്. ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടിസ് അയയ്ക്കാനും ലോകായുക്തയ്ക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്നു പോസ്റ്റില്‍ പറയുന്നു. മുന്‍മന്ത്രി കെ.കെ.ശൈലജയ്ക്കു ലോകായുക്ത നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ജലീലിന്റെ പ്രതികരണം.

ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്നു ഒന്നാം പിണറായി മന്ത്രിസഭയില്‍നിന്നു കെ.ടി.ജലീല്‍ രാജിവച്ചിരുന്നു.

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി കെ.ടി. ജലീല്‍ ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. ഇതിനു പിന്നാലെയായിരുന്നു രാജി.

കെ.ടി.ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

”പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീര്‍ത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി. ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ?
കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ”