'സുപ്രീംകോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്ത്': സിറിയക് ജോസഫിന് എതിരെ വീണ്ടും കെ.ടി ജലീല്‍

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീൽ എംഎൽഎ. സുപ്രീം കോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്താണ് ജസ്റ്റിസ് സിറിയക് ജോസഫെന്ന് ജലീൽ പറഞ്ഞു. പൊതു പ്രവർത്തകൻ ജോമോൻ പുത്തൻ പുരക്കലിന്റെ ആത്മകഥയിൽ നിന്നുള്ള ഭാഗം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചാണ് കെടി ജലീലിന്റെ ആരോപണം. ജോമോൻ പുത്തൻ പുരക്കൽ എഴുതുന്നു എന്ന് തുടക്കത്തിൽ എഴുതി ചേർത്താണ് കുറിപ്പ് തുടങ്ങുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

“പുഴുക്കുത്ത്”

ജോമോൻ പുത്തൻപുരക്കൽ എഴുതുന്നു:

“ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, പ്രധാനമന്ത്രിയുടെ കീഴിലേക്ക് മാറ്റികൊണ്ട് പാർലമെന്റിൽ നിയമം പാസ്സാക്കിയതിനെതിരെ, സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ, കേന്ദ്രഗവണ്മെന്റിന് വേണ്ടി അന്നത്തെ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ഇപ്രകാരം വാദിച്ചു;

‘സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ കൊളീജിയത്തിൽ പുഴുക്കുത്തുകളായ ജഡ്ജിമാർ കടന്നുകൂടിയത് കൊണ്ടാണ്, ജഡ്ജിമാരെ തിരെഞ്ഞെടുക്കുന്ന കൊളീജിയം പ്രധാനമന്ത്രിയുടെ കീഴിലേക്ക് മാറ്റിയത്”.

അപ്പോൾ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് അറ്റോർണി ജനറലിനോട് ചോദിച്ചു; ‘കൊളീജിയത്തിൽ കടന്നുകൂടിയ പുഴുക്കുത്തുകളായ ഒരു ജഡ്ജിന്റെ പേരെങ്കിലും എക്സാംപിളായി പറയാൻ കഴിയുമോ?’

‘സുപ്രീം കോടതി ജഡ്ജിയായിരുന്ന, അതിനുമുൻപ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയിരുന്ന, ജസ്റ്റിസ്‌ സിറിയക് ജോസഫ് ജഡ്ജ്മെന്റ് എഴുതാത്ത ജഡ്ജിയായിരുന്നു എന്നും, ഇത്തരം പുഴുക്കുത്തുകളാണ് കൊളീജിയത്തിൽ കടന്നുകൂടിയതെന്നും, അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ വെളിപ്പെടുത്തി.

ജസ്റ്റിസ്‌ സിറിയക് ജോസഫ് വാദംകേട്ട കേസുകളിലെല്ലാം സിറിയക് ജോസഫിനോടൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിയാണ് ജഡ്ജ്മെന്റ് എഴുതിയതെന്ന്, അറ്റോർണി ജനറൽ, 2015 ജൂൺ 18 നാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം കേന്ദ്രസർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയത്.

ഈ വാർത്ത 2015 ജൂൺ 19ന് ടൈംസ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് പത്രത്തിലെ ഫ്രണ്ട്പേജിൽ പ്രധാനവാർത്തയായി, സിറിയക് ജോസഫിന്റെ ചിത്രം സഹിതം വാർത്ത വന്നിരുന്നു”. (ജോമോന്റെ എഴുതിത്തീരാത്ത ആത്മകഥയിൽ നിന്നുള്ള ഭാഗം)