ബി.ജെ.പി നല്‍കുന്ന റബറിന്റെ വില വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ: കെ.ടി ജലീല്‍

റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി തന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ഇടത് എംഎല്‍എ കെ.ടി ജലീല്‍. ബിജെപി തരുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലുണ്ടായിട്ട് വേണ്ടേ എന്നാണ് കെ.ടി ജലീല്‍ ചോദിക്കുന്നത്.

”30 വെള്ളിക്കാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ? ബിജെപി നല്‍കുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ?” എന്നാണ് കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി ലഭിച്ചു. പ്രതിഫലം വാങ്ങി വോട്ട് ചെയ്യണമെന്ന സന്ദേശമാണ് ബിഷപ്പ് നല്‍കിയതെന്ന് ആരോപിച്ച് മലയാള വേദി അധ്യക്ഷന്‍ ജോര്‍ജ്ജ് വട്ടുകുളമാണ് പരാതി നല്‍കിയത്.

ഇത്തരം സന്ദേശങ്ങള്‍ നിയമലംഘനമാണെന്നും ജനാധിപത്യ വ്യവസ്ഥ തകര്‍ക്കുന്നതാണെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിക്ക് എംപിയെ നല്‍കാമെന്നായിരുന്നു പാംപ്ലാനിയുടെ പ്രഖ്യാപനം.