'കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചന'; ആരോപണവുമായി കെഎസ്‌യു

കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കെഎസ്‍യു. തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ മന്ത്രി ആർ ബിന്ദുവും കെ രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണൻ ആരോപിച്ചു.

മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ലെന്നും കെഎസ്‍യു പറയുന്നു. റിട്ടേണിങ് ഓഫീസറായ അധ്യാപകൻ എസ്എഫ്ഐക്ക്‌ വേണ്ടി ഒത്താശ ചെയ്തു. ആർഷോ കാണിച്ച ടാബുലേഷൻ ഷീറ്റ് അവർ ഉണ്ടാക്കിയതാണ്. കോളേജ് അധികൃതർ യഥാർത്ഥ മാനുവൽ ടാബുലേഷൻ ഷീറ്റ് പുറത്ത് വിടണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.

നാളെ മുതൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‍യു പ്രക്ഷോഭം ആരംഭിക്കും. മന്ത്രി ബിന്ദുവിനെ വഴിയിൽ തടയും. മന്ത്രിയുടെ വീട്ടിലേക്ക് നാളെ മാർച്ച് നടത്തുമെന്നും കെഎസ്‌യു അറിയിച്ചു.