നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ബാധിക്കില്ല; വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ശ്രമമെന്ന് മന്ത്രി വി. ശിവൻകുട്ടി

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് സർവ്വകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ആക്രമത്തെ തുടർന്ന് സംസ്ഥാനത്തുടനീളം നാളെ വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു.

എന്നാൽ നാളെ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻണ്ടറി, യൂണിവേഴ്സിറ്റി പരീക്ഷകളെ ബന്ദിൽ നിന്നും മാറ്റിയിട്ടുണ്ടെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

അതേസമയം പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത് വിദ്യാർത്ഥികളോടുള്ള ദ്രോഹമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന ഈ സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നതെന്ന് മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.

അതേ സമയം സിദ്ധാര്‍ത്ഥിനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷത്തെ പഠന വിലക്ക് സര്‍വകലാശാല ഏര്‍പ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠനം സാധ്യമാകില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

കല്‍പറ്റ ഡിവൈഎസ്പി ടി.എന്‍.സജീവന്റെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കും. ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യം. പ്രതികളുടെ സമാനകളില്ലാത്ത മര്‍ദ്ദനവും ആള്‍ക്കൂട്ട വിചാരണയും സഹായത്തിന് ആരും എത്താത്തതിലുള്ള മനോവിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

പോസ്റ്റുമോര്‍ട്ടത്തില്‍ ഉള്‍പ്പെടെ കണ്ടെത്തിയ ശരീരത്തിലെ പരിക്കുകളാണ് മര്‍ദ്ദന വിവരം പുറത്തുകൊണ്ടുവന്നത്. ആത്മഹത്യ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധന നിയമ ലംഘനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തുക.