കെഎസ്ആര്‍ടിസിക്ക് വരുമാനമില്ല; കേന്ദ്ര നിയമത്തില്‍ ഓടുന്ന ബസുകള്‍ തിങ്കളാഴ്ച്ച മുതല്‍ പിടിച്ചെടുക്കും; യാത്രക്കാരെ വഴിയില്‍ ഇറക്കിവിടും; അടുത്ത വേട്ടയ്ക്ക് എംവിഡി

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചമുതല്‍ കേരളത്തില്‍ ഓടുന്ന എല്ലാ സ്വകാര്യ ബസുകളും പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ച് ഗതാഗത വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നതെന്നാണ് ഗതഗത വകുപ്പ് പറയുന്നത്.

വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ് പെര്‍മിറ്റ് നല്‍കുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ കഴിയില്ലന്നാണ് എംവിഡി പറയുന്നത്. മോട്ടോര്‍ വാഹന നിയമമനുസരിച്ച് കോണ്‍ട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സര്‍വീസ് ബസുകള്‍ മാത്രമാണുള്ളത്.

ഇവയുടെ നിര്‍വചനത്തില്‍ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്. അതിനാല്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓള്‍ ഇന്ത്യ പെര്‍മിറ്റിറ്റിന്റെ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്കായിരിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു.

കേന്ദ്ര വിജ്ഞാപനത്തിന്റെ പേരില്‍ നടത്തുന്ന നിയമ ലംഘനം സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകളുടെയും കെ.എസ്.ആര്‍.ടി.സി ബസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. സംസ്ഥാനത്തിനകത്ത് പൊതു സ്വകാര്യ മേഖലകളിലെ സ്റ്റേജ് കാര്യേജുകളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്നു. അവരുടെ തൊഴിലിനെ ബാധിക്കുന്ന വിധം നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തു നടത്തുന്ന നിയമലംഘനങ്ങള്‍ അനുവദിക്കില്ല.

നിയമ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആര്‍ടിഒമാരുടെയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റില്‍ ഓടുന്ന എല്ലാ ബസുകളും പിടിച്ചെടുക്കാന്‍ ഗതാഗത വകുപ്പ് എല്ലാ എംവിഡിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

. കേന്ദ്ര മോട്ടോര്‍വാഹനനിയമത്തില്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലഘൂകരിച്ചതോടെയാണ് കെഎസ്ആര്‍ടിസിയുമായി മത്സരിച്ചോടാന്‍ സ്വകാര്യ ബസുകളും നിരത്തില്‍ ഇറങ്ങിയത്. ഓള്‍ ഇന്ത്യാ പെര്‍മിറ്റ് എടുക്കുന്ന ബസുകള്‍ക്ക് ഏത് റൂട്ടിലും പെര്‍മിറ്റില്ലാത്തെ റൂട്ട് ബസുകളെപ്പോലെ ഓടാന്‍ അനുമതി നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പുതുക്കിയത്. ഈ ബസുകള്‍ക്ക് കേരളം പ്രഖ്യാപിച്ച കളര്‍കോഡ് ബാധകമല്ല. നിയമം പ്രബല്ല്യത്തിലായതോടെ
കെഎസ്ആര്‍ടിസിക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരുന്ന സംരക്ഷണം ഇല്ലാതായി.

കേന്ദ്ര നയത്തിന്റെ ചുവട് പിടിച്ച് കേരളത്തില്‍ ആദ്യം സര്‍വീസ് പ്രഖ്യാപിച്ചത് കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന റോബിന്‍ മേട്ടോഴ്സാണ്. ഓള്‍ ഇന്ത്യാ പെര്‍മിറ്റെടുത്ത സ്വകാര്യബസ് ഉടമ പത്തനംതിട്ട- കോയമ്പത്തൂര്‍ പാതയില്‍ അന്തസ്സംസ്ഥാന സൂപ്പര്‍ എക്സ്പ്രസ് ബസ് സര്‍വീസ് ആരംഭിച്ചിരുന്നു.

ഫ്ളീറ്റ് ഓണര്‍ നിയമത്തിലൂടെ ദീര്‍ഘദൂരപാതകളില്‍നിന്നും സ്വകാര്യബസുകളെ കേരളം ഒഴിവാക്കിയിരുന്നു. ഓര്‍ഡിനറി ബസുകളുടെ പരമാവധി യാത്രാദൂരം 140 കിലോമീറ്ററായി ചുരുക്കിയും കെഎസ്ആര്‍ടിസി.ക്ക് സംസ്ഥാനം സംരക്ഷണകവചം ഒരുക്കി. ഈ നടപടികളെല്ലാം ഓള്‍ ഇന്ത്യാ പെര്‍മിറ്റിലൂടെ മറികടക്കാന്‍ കഴിയും. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ എഴുദിവസത്തിനകം പെര്‍മിറ്റ് ലഭിക്കും. ഇങ്ങനെയാണ് റോബിന്‍ മോട്ടോഴ്സ് പത്തനംതിട്ട- കോയമ്പത്തൂര്‍ പാതയില്‍ അന്തസ്സംസ്ഥാന സൂപ്പര്‍ എക്സ്പ്രസ് ഓടിക്കുന്നത്.