ശമ്പള കുടിശ്ശിക വൈകുന്നു, സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ശയനപ്രദക്ഷിണം

ശമ്പളക്കുടിശിക വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിഎംഎസ് അനുകൂല കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ശയനപ്രദക്ഷിണം. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ സൂചകമായാണ് ഡ്രൈവര്‍മാര്‍ ശയനപ്രദക്ഷിണം നടത്തിയത്. പ്രതീകാത്മക ആത്മഹത്യാ സമരം നടത്തുമെന്നും ബിഎംസ് അറിയിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസിയില്‍ ഈ മാസം ശമ്പളം നല്‍കുന്നതിനായി 30 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പക്ഷേ, അതുപോലും കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. കെഎസ്ആര്‍ടിസി എംഡിയുടെ വീട്ടിലേക്ക് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും തൊഴിലാളികള്‍ നടത്തിയിരുന്നു.

ഓണം അടുത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പറയുന്നു. ശമ്പള കുടിശ്ശിക എങ്ങനേയും നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ശമ്പള കുടിശ്ശികയുടെ രണ്ടാംഗഡു മുടങ്ങിയിരിക്കുകയാണെന്നും ധനവകുപ്പ് പണം അനുവദിച്ചെങ്കിലും തൊഴിലാളികളുടെ കൈകളിലേക്ക് ഇതുവരെ പണം എത്തിയിട്ടില്ലെന്നും പറയപ്പെടുന്നു.