കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ കടന്ന് കെ.എസ്.ആര്‍.ടി.സി; പിന്തുടര്‍ന്ന് പിടികൂടി ജോയിന്റ് ആര്‍.ടി.ഒ

കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ കടന്നുകളഞ്ഞ കെഎസ്ആര്‍ടിസി ബസിനെ പിന്തുടര്‍ന്ന് പിടികൂടി ആലുവ ജോയിന്റ് ആര്‍ടിഒ. വഴി നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജോയിന്റ് ആര്‍ടിഒ സലിം വിജയകുമാറിന്റെ കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഡ്രൈവര്‍ സജീവനെതിരെ കേസെടുത്തിട്ടുണ്ട്. ആളറിയാതെ ജോയിന്റ് ആര്‍ടിഒയ്ക്ക് നേരെ ആക്രോശിച്ചതായും പരാതിയുണ്ട്. ബസ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാവിലെ ആലുവയില്‍ വച്ചായിരുന്നു സംഭവം. വടക്കന്‍ പറവൂര്‍-ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. പറവൂരിലെ ഫിറ്റ്നസ് ടെസ്റ്റ് മൈതാനത്ത് നിന്ന് ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് കാറില്‍ വരുകയായിരുന്നു സലീം. ഈ സമയം പുറകില്‍ വന്നിരുന്ന കെഎസ്ആര്‍ടിസി ബസ് തുടര്‍ച്ചയായി ഹോണ്‍ അടിച്ചിരുന്നു.

കാറിന് മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് യു ടേണ്‍ എടുക്കാന്‍ നിര്‍ത്തിയപ്പോള്‍ കാര്‍ നിര്‍ത്തേണ്ടി വന്നു. ഇതിന് പിന്നാലെ ബസ് ഹോണടിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങി. പിന്നീട് ഗതാഗത കുരുക്കില്‍പ്പെട്ടപ്പോഴും ഡ്രൈവര്‍ ഹോണടി തുടര്‍ന്നു. ഇതോടെ കാറില്‍ നിന്നറങ്ങി ഡ്രൈവറോട് സംസാരിച്ച സലീം ഗതാഗത കുരുക്കില്‍ പെട്ട് കിടക്കുമ്പോള്‍ ഹോണടിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞു.

ആലുവ പാലസിന് മുന്നില്‍ വച്ച് ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തേക്ക് തിരിയാന്‍ വേഗം കുറച്ചപ്പോഴാണ് ഇടത് വശത്തുകൂടി കെഎസ്ആര്‍ടിസി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചത്. ബസിന്റെ പിന്‍ഭാഗം കാറിന്റെ മുന്‍വശത്ത് ഇടിച്ചു. അപകടം അറിഞ്ഞിട്ടും ബസ് നിര്‍ത്താതെ കടന്നുകളഞ്ഞതോടെ സലീം പിന്തുടര്‍ന്നു.

ബസ് തടഞ്ഞുനിര്‍ത്തിയതോടെ ഡ്രൈവര്‍ സലീമിനു നേരെ കയര്‍ത്തു. താന്‍ പോയി കേസ് കൊടുത്തോ എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനപരിശോധനാ സംഘത്തെ സലീം വിളിപ്പിച്ചതോടെയാണ് ജോയിന്റ് ആര്‍ടിഒ ആണെന്ന് ഡ്രൈവര്‍ക്ക് മനസ്സിലായത്. സലീമിന്റെ പരാതിയില്‍ ആലുവ പൊലീസ് കേസെടുക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ വഴി നല്‍കാത്ത ദേഷ്യത്തില്‍ മനഃപൂര്‍വ്വം ഇടിപ്പിച്ചതാണെന്ന് സലീം പറഞ്ഞു.