തിരുവോണം ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം കൊടുക്കാമായിരുന്നു: ആന്റണി രാജു

ബമ്പര്‍ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങില്‍ വെച്ചാണ് ഗതാഗതമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. അദ്ധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് തമാശയായി മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു’, മന്ത്രി പറഞ്ഞു.

സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായിട്ടാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് ലോട്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു.

ആകെ 10 സീരിസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക.

അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72,000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും. 500 രൂപയാണ് ടിക്കറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.

25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാള്‍ക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക. 90 ലക്ഷം ടിക്കറ്റുകള്‍ ഇത്തവണ അച്ചടിക്കും. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.