കെഎസ് അനില്‍കുമാര്‍ തുടരും; സിന്‍ഡിക്കേറ്റ് തീരുമാനം ശരിവച്ച് കേരള ഹൈക്കോടതി

കേരള സര്‍വകലാശാല രജിസ്ട്രാറായി ഡോ കെഎസ് അനില്‍കുമാറിന് തുടരാമെന്ന് കേരള ഹൈക്കോടതി. സസ്പെന്‍ഷനെതിരെ നേരത്തെ അനില്‍ കുമാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനില്‍ കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

സസ്പെന്‍ഷന്‍ റദ്ദാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വൈസ് ചാന്‍സലറുടെ തീരുമാനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരം ഉണ്ടെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. അതിനിടെ രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതലയുള്ള സിസ തോമസ് ചൂണ്ടികാട്ടി.

Read more

ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നും രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്.