കെപിസിസിയുടെ 'സമരാഗ്നി'ക്ക് ഇന്ന് തുടക്കം; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള പ്രക്ഷോഭം കാസർഗോഡ് നിന്നാരംഭിക്കും

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി വൈകിട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് കെസി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എംഎം ഹസന്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്.

വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും. കാസർഗോഡ് പരിപാടി നാളെ രാവിലെ പത്തിന് നടക്കും. 29 ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.