എല്‍ദോസിന് എതിരെ കടുത്ത നടപടിക്കൊരുങ്ങി കെ.പി.സി.സി

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി് കെപിസിസി. സസ്‌പെന്‍ഷന്‍ അടക്കമാണ് പരിഗണനയിലുള്ളതെന്നാണ് പുറത്തുവരുന്ന സൂചന. വിശദീകരണം ലഭിച്ച ശേഷമായിരിക്കും നടപടി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് വീണ്ടും പരിഗണിക്കുകയാണ്.

യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തിയതോടെ എം.എല്‍.എയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ കെ.പി.സി.സി അംഗമായ എല്‍ദോസ് പാര്‍ട്ടിയില്‍ ചുമതലകള്‍ ഒന്നും വഹിക്കുന്നില്ലെങ്കിലും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യമാണ് ആലോചനയില്‍.

പരാതിയുമായി ബന്ധപ്പെട്ട് എല്‍ദോസില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. മറുപടി എന്ത് തന്നെയാണെങ്കിലും എല്‍ദോസിന് ജാഗ്രത കുറവുണ്ടായെന്ന് തന്നെയാണ് നേതൃത്വം കരുതുന്നത്.

.എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി നിലപാടും പൊലീസിന്റെ സമീപനവും പാര്‍ട്ടി ഉറ്റുനോക്കുകയാണ്. അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നടപടി.

അതേസമയം, എല്‍ദോസ് കുന്നപ്പള്ളിയ്‌ക്കെതിരെ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.

പരാതിക്കാരിയുടെ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് എല്‍ദോസിനെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയത്. എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. എംഎല്‍എ കുരിശുമാല തന്റെ കഴുത്തിലിട്ട് സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും യുവതി മൊഴി നല്‍കി.