ട്രെയ്ന്‍ തീവെപ്പ്: പ്രതി യൂട്യൂബ് വീഡിയോയിലെ യുവാവാകാം, നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലേക്ക്

ട്രെയ്‌നിലെ തീവെപ്പ് കേസ് അന്വേഷിക്കാന്‍ കോഴിക്കോട് നിന്നും നാല് ഉദ്യോഗസ്ഥര്‍ കൂടി ഡല്‍ഹിയിലേക്ക് തിരിച്ചു. രണ്ട് സിഐമാരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി ഡല്‍ഹിയിലേക്ക് പോകുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സും ഡല്‍ഹിയിലും നോയ്ഡയിലും അന്വേഷണം നടത്തി വരികയാണ്.

അക്രമിയുടെതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ട് പോകുന്നത്. ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തലവന്‍ എം.ആര്‍ അജിത് കുമാര്‍ കോഴിക്കോട്ട് ക്യാംപ് ചെയ്താണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. എന്‍ഐഎയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംഭവത്തില്‍ സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തീപ്പൊളളലേറ്റ ഏഴ് പേര്‍ കോഴിക്കോട്ടെ രണ്ട് ആശുപത്രികളിലായി ചികില്‍സയില്‍ തുടരുകയാണ്.

യൂട്യൂബും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വഴി പ്രതിയിലേക്കെത്താനുള്ള സാധ്യത അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട പുസ്തകത്തില്‍ രേഖപ്പെടുത്തിയ ‘ഷഹ്‌റൂഖ് സെയ്ഫിസ് കാര്‍പെന്ററി’ എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

‘മേഡ് എ ക്രോക്കറി അലമാര’ എന്ന തലക്കെട്ടോടു കൂടിയ ഒരു വീഡിയോ ഈ യൂട്യൂബ് ചാനലില്‍ കഴിഞ്ഞ ഒക്ടോബര്‍ 22ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിലുള്ള യുവാവായിരിക്കാം ട്രെയിനില്‍ കണ്ടതെന്ന സംശയം പ്രധാന സാക്ഷി പൊലീസിനോട് പങ്കുവച്ചിരുന്നു.

Read more

വീഡിയോയില്‍ പറയുന്ന അതേ അളവിലുള്ള അലമാരയുടെ രേഖാചിത്രവും അളവുകളും ഉപേക്ഷിക്കപ്പെട്ട പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഷഹീന്‍ബാഗിലുള്ള ഷാറൂഖ് സൈഫിയെന്ന യുവാവിനെ മാര്‍ച്ച് 31 മുതല്‍ കാണാനില്ലെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.