കോഴിക്കോട് ഷിഗല്ല; ആശങ്ക വേണ്ട, പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

കോഴിക്കോട് ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വകുപ്പ് പറഞ്ഞു. ജില്ലയില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കോഴിക്കോട് പുതിയാപ്പയിലെ എരഞ്ഞിക്കലില്‍ ആറു വയസുകാരിയിലാണ് ഷിഗല്ല രോഗബാധ കണ്ടെത്തിയത്. 16ാം തിയതിയാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. പനിയും ഛര്‍ദ്ദിയും കൂടുതലായിരുന്നു. മലത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയതോടെയാണ് ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്.

ഇവരുടെ അയല്‍വാസിയായ മറ്റൊരു കുട്ടിയിലും രോഗലക്ഷണങ്ങള്‍ കണ്ടതോടെ തലക്കുളത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരിക്കുകയാണ്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ മുഴുവന്‍ വീടുകളിലെ കിണറുകളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്കരണവും നടത്തി വരികയാണ്. ഭക്ഷണ പാനീയങ്ങളില്‍ ഉള്‍പ്പടെ ശുചിത്വം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.