തീപിടുത്തത്തിന് പിന്നാലെ അടച്ച് പൂട്ടിയ കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം തുറന്ന് പ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. തീപിടുത്തം ഉണ്ടായതിന് പിന്നാലെ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന കാരണത്താൽ കെട്ടിടത്തിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ ആയിട്ടില്ലെന്നാണ് വിവരം. വിഷയത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഇടപെടണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.
മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗമാണ് തുറന്ന് പ്രവർത്തിക്കാൻ വൈകുന്നത്. മെയ് രണ്ടിന് യുപിഎസ് മുറിയിലുണ്ടായ പൊട്ടിത്തെറി മൂലം അടച്ചുപൂട്ടിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി മൂന്ന് ദിവസത്തിനുള്ളിൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്നാണ് പിറ്റേ തന്നെ ദിവസം ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെയും പ്രശ്നം പരിഹരിക്കാനായിട്ടില്ല.
ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം ഇതുവരെയും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അതിനാൽ തന്നെ കെട്ടിടത്തിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാൻ ആയിട്ടില്ല. യുപിഎസ് മുറിയിലെ ബാറ്ററികൾ മുഴുവനായി മാറ്റി സ്ഥാപിക്കണം. കെട്ടിടം പൂർണമായും ഉപയോഗപ്രദമാണെന്ന് വിവിധ വകുപ്പുകൾ സാക്ഷ്യപ്പെടുത്തി റിപ്പോർട്ടും സമർപ്പിക്കണമെന്നിരിക്കെ ഈ നടപടികളും പൂർത്തിയായിട്ടില്ല. ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗവും, പിഡബ്ല്യുഡിയും, ഡോക്‌ടർമാരുടെ സംഘവുമാണ് ആരോഗ്യമന്ത്രി നിർദ്ദേശിച്ച പ്രകാരം പരിശോധന നടത്തിയത്.
കെട്ടിടം നിർമിച്ച എച്ച്.എൽ.എൽ പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തു നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറി ച്ച് കൃത്യമായ പ്ലാൻ സമർപ്പിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമായിട്ടില്ല. ആദ്യ പൊട്ടിത്തറിക്ക് പിന്നാലെ അടിയന്തര സാഹചര്യത്തിൽ കാഷ്വാലിറ്റി പ്രവർത്തന സജ്ജമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രണ്ടാമത് തീപ്പിടിത്തം ഉണ്ടാകുമ്പോൾ അവിടെ രോഗികൾ ഉണ്ടായതിൽ ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തത്. അതേസമയം അത്യാഹിത വിഭാഗം തുറന്നു പ്രവർത്തിക്കാൻ വൈകുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് രോഗികളുടെ ആവശ്യം.